യോഹന്നാന്റെ സ്നാനവും കർത്താവായ യേശുവിന്റെ നാമത്തിലുള്ള സ്നാനവും!
യോഹന്നാന്റെ സ്നാനവും കർത്താവായ യേശുവിന്റെ നാമത്തിലുള്ള സ്നാനവും ഒന്നുതന്നെയാണെന്നു ധരിച്ചുവച്ചിരിക്കുന്നവരാണ് പെന്തക്കോസ്തുസമൂഹങ്ങള്‍! അപ്പസ്തോലികസഭകളിലെ ചിലര്‍ക്കും ഈ സ്നാനങ്ങള്‍ തമ്മില്‍ അന്തരമുണ്ടെന്ന തിരിച്ചറിവില്ല എന്നതാണു യാഥാര്‍ത്ഥ്യം. സ്നാപകയോഹന്നാന്‍ നല്‍കിയത് അനുതാപത്തിന്റെ സ്നാനമാണെങ്കില്‍, ത്രിയേക ദൈവത്തിന്റെ നാമത്തിലുള്ള സ്നാനം പാപമോചനത്തിനുള്ള സ്നാനമാണ്!
ഇവ തമ്മിലുള്ള വ്യത്യാസം ചെറുതാണെന്ന് ആരും കരുതരുത്. സ്നാപകയോഹന്നാന്റെ സ്നാനത്തെക്കുറിച്ച് ബൈബിള്‍ ഇങ്ങനെയാണു പറഞ്ഞിരിക്കുന്നത്: "മാനസാന്തരത്തിനായി ഞാന്‍ ജലംകൊണ്ടു നിങ്ങളെ സ്‌നാനപ്പെടുത്തി. എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തന്‍; അവന്റെ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല; അവന്‍ പരിശുദ്ധാത്മാവിനാലും അഗ്‌നിയാലും നിങ്ങളെ സ്‌നാനപ്പെടുത്തും. വീശുമുറം അവന്റെ കൈയിലുണ്ട്"(മത്താ:3;11). ഇത് യോഹന്നാന്റെതന്നെ വാക്കുകളാണ്. എന്നാല്‍ ത്രിയേക ദൈവത്തിന്റെ നാമത്തിലുള്ള സ്നാനം എന്താണെന്നു നോക്കുക: "പത്രോസ് പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും കർത്താവായ യേശു മ്ശിഹായുടെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും"(അപ്പ.പ്രവര്‍:2;38).
സ്നാപകയോഹന്നാന്‍ പ്രസംഗിച്ചതും നല്കിയതുമായ സ്നാനം അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും സ്നാനമായിരുന്നു. ഈ സ്നാനമല്ല ത്രിയേക ദൈവത്തിന്റെ നാമത്തിലുള്ള സ്നാനം. അവിടുത്തെ നാമത്തിലുള്ള സ്നാനം പാപമോചനത്തിനുള്ള ഏക ജ്ഞാനസ്നാനമാണ്! യേശുവിന്റെ നാമത്തിലുള്ള സ്നാനം ജലത്താലുള്ള സ്നാനമല്ലെന്നും, പരിശുദ്ധാത്മാവിനാലും അഗ്നിയാലുമുള്ള സ്നാനമാണിതെന്നും തിരിച്ചറിയാതെ 'സ്നാനപ്പെട്ട' അനേകര്‍ ഇന്ന് സ്നാനത്തിന്റെ പ്രഘോഷകരായി നിലകൊള്ളുന്നുണ്ട്! ! സ്നാനത്തെക്കുറിച്ച് യാതൊരു ബോധ്യവുമില്ലാതെ അനേകം തവണ സ്നാനം സ്വീകരിച്ചിട്ടുള്ള വ്യക്തികളെ നമുക്ക് .അറിയാം .ഒരിക്കല്‍ മാത്രം സ്വീകരിക്കേണ്ട സ്നാനത്തെ പ്രഹസനമാക്കി മാറ്റുകയാണ് ഇക്കൂട്ടര്‍! സ്നാനം സ്വീകരിക്കാതെ കുഞ്ഞുങ്ങള്‍ക്കുപോലും ദൈവരാജ്യം അവകാശമാക്കാന്‍ സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യം തള്ളിക്കളയുന്നവര്‍, അപ്പസ്തോലികസഭകളിലെ അംഗങ്ങളെ വശീകരിച്ച് വീണ്ടും സ്നാനപ്പെടാന്‍ നിര്‍ബന്ധിക്കുന്നു! സ്വന്തം ഭവനത്തിലെ കുഞ്ഞുങ്ങളുടെ ആത്മരക്ഷയെ അവഗണിച്ചുകൊണ്ടുള്ള ഈ പ്രവര്‍ത്തനങ്ങളെ വിവരക്കേടിന്റെ പരിപൂര്‍ണ്ണതയെന്നല്ലാതെ മറ്റെന്തു പറയാന്‍!
ഒരിക്കല്‍ സ്നാനമേറ്റവരെ വീണ്ടും സ്നാനത്തിനു നിര്‍ബന്ധിക്കുന്നവര്‍ ഈ വെളിപ്പെടുത്തല്‍ വായിക്കുകയും ഗ്രഹിക്കുകയും ചെയ്യുക: എഫെസ്യർ 4:5 എന്തെന്നാല്‍, കര്‍ത്താവ് ഒരുവന്‍, വിശ്വാസം ഒന്ന്, മാമൂദീസായും ഒന്ന്.
പരിശുദ്ധാത്മാവിന്റെ ഈ വെളിപ്പെടുത്തലിനെ മറികടക്കാന്‍ പെന്തക്കൊസ്തുകാര്‍ ചില വാദങ്ങള്‍ ഉയര്‍ത്താറുണ്ട്. അറിവില്ലാത്ത പ്രായത്തില്‍ അപ്പസ്തോലികസഭകളില്‍നിന്നു കൈക്കൊണ്ട സ്നാനത്തിനു സാധുതയില്ലെന്നതാണ് ഇവരുടെ വാദം. എന്നാല്‍, ഒന്നു ചോദിക്കട്ടെ: ആരുടെ പാപത്തിനു പരിഹാരമായിട്ടാണ്‌ നാം സ്നാനം സ്വീകരിക്കുന്നത്? നമ്മുടെ വ്യക്തിപരമായ പാപത്തിന്റെ പരിഹാരം മാത്രമാണോ സ്നാനം? നമ്മുടെ വ്യക്തിപരമായ പാപത്തിനുള്ള പരിഹാരം മാത്രമാണ് സ്നാനത്തിലൂടെ ലഭിക്കുന്നതെങ്കില്‍ തീര്‍ച്ചയായും പശ്ചാത്തപിക്കുകയും യേശുവിലുള്ള വിശ്വാസം ഏറ്റുപറയുകയും വേണം! എന്നാല്‍, അമ്മയുടെ ഉദരത്തില്‍ ഒരുവന്‍ ഉരുവാകുന്നതുപോലും പാപത്തോടെയാണെങ്കില്‍, ആരുടെ പാപത്തെപ്രതിയാണ് അവന്‍ പശ്ചാത്തപിക്കേണ്ടത്? ഒരുവന്‍ അറിയാതെ അവന്റെമേല്‍ വന്നിരിക്കുന്ന പാപത്തെ നീക്കിക്കളയാന്‍, അവനോടു പശ്ചാത്താപം ആവശ്യപ്പെടുന്നതിലെ സാംഗത്യം മനസ്സിലാകുന്നില്ല! കടം വാങ്ങാത്തവന്‍ കടം വീട്ടണമെന്നു പറയുന്നതുപോലെ അപഹാസ്യമായ കാര്യമാണിത്.
പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയാണ് സ്നാനം സ്വീകരിക്കുന്നതെങ്കില്‍, വിചാരത്താലോ വാക്കാലോ പ്രവര്‍ത്തിയാലോ അവന്‍ പാപം ചെയ്തിട്ടുണ്ടാകും എന്നതിനാല്‍, പശ്ചാത്തപിക്കുകയും പാപങ്ങള്‍ ഏറ്റുപറയുകയും വേണം. എന്നാല്‍, ഒരു ശിശുവിനെ സംബന്ധിച്ചിടത്തോളം, അതിന്റെമേലുള്ളത് ജന്മപാപം മാത്രമാണ്. ആയതിനാല്‍, മ്ശിഹായോടു ഐക്യപ്പെടുത്തുന്ന സ്നാനം ഈ കുഞ്ഞിനു നല്‍കുമ്പോള്‍, മാതാപിതാക്കളോ അവര്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തികളോ ഈ കുഞ്ഞിനുവേണ്ടി വിശ്വാസം ഏറ്റുപറഞ്ഞാല്‍ മതിയാകും. കാരണം, ഈ കുഞ്ഞു പാപിയായി ജനിക്കാന്‍ ഹേതുവായത് ഇതിന്റെ മാതാപിതാക്കളാണ്! മാതാപിതാക്കളുടെ വിശ്വാസംമൂലം കുഞ്ഞിന്റെമേലുള്ള പാപം നീങ്ങിപ്പോകുന്നത് യേശുവിലൂടെ ആണ്. എന്തെന്നാല്‍, മനുഷ്യവര്‍ഗ്ഗത്തിനുമേല്‍ വന്നുഭവിച്ച പാപങ്ങളുടെ മുഴുവന്‍ പരിഹാരവും കർത്താവായ യേശുവിലൂടെ ആണ് . മനുഷ്യന്‍ ജനിച്ചതു ജഡത്തില്‍നിന്നാണെന്നും, ജഡം ദൈവരാജ്യം അവകാശമാക്കില്ലെന്നും ദൈവവചനം വ്യക്തമായ മുന്നറിയിപ്പു നല്‍കിയിരിക്കെ, പെന്തക്കോസ്തുകാരായ ദമ്പതികള്‍ക്കു ജനിക്കുന്ന കുഞ്ഞുങ്ങള്‍ ജഡത്തില്‍നിന്നല്ലെന്നാണോ നിങ്ങള്‍ പറയുന്നത്? അജ്ഞതമൂലം സ്വന്തം മക്കളോട് അനീതിപുലര്‍ത്തുന്നവര്‍ സ്നാനം പ്രഘോഷിക്കുന്നതിലെ വൈരുദ്ധ്യം തിരിച്ചറിഞ്ഞില്ലെങ്കില്‍, നിങ്ങള്‍ വലിയ വില കൊടുക്കേണ്ടിവരും!
മാതാപിതാക്കളുടെ വിശ്വാസംമൂലം കുഞ്ഞുങ്ങളുടെ ജന്മപാപം നീങ്ങിപ്പോകും എന്നതിനു ബൈബിളില്‍ തെളിവുണ്ട്. യേശു ഒരുവനെ സുഖപ്പെടുത്തുന്നതിനു മുന്‍പ് അവന്റെ വിശ്വാസം പരിശോധിക്കുകയോ, അവന്റെ പാപങ്ങള്‍ക്ക്‌ ക്ഷമകൊടുക്കുകയോ ചെയ്യുന്നതു കാണാം. നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നുവെന്നോ നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നുവെന്നോ അരുളിച്ചെയ്തുകൊണ്ടാണ് അദ്ഭുത രോഗശാന്തികള്‍ അവിടുന്നു നല്‍കുന്നത്. ശിശുക്കളെ സൗഖ്യപ്പെടുത്തിയ സന്ദര്‍ഭങ്ങളില്‍ യേശു പരിഗണിച്ചത് അവരുടെ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ വിശ്വാസമായിരുന്നുവെന്നത് ബൈബിള്‍ വായിച്ചിട്ടുള്ളവര്‍ക്കറിയാം.
.ഓരോ സംഭവങ്ങളും ഇവിടെ വിവരിക്കാന്‍ സാധിക്കാത്തതുകൊണ്ട്, പാപമോചനത്തിലൂടെ സൗഖ്യം നല്‍കിയ ഒരു സംഭവം ഇവിടെ കുറിക്കാം.
ഒരിക്കല്‍ യേശുവിന്റെ അരികിലേക്ക് ഒരു തളര്‍വാതരോഗിയെ അവന്റെ ശയ്യയോടെ കൊണ്ടുവന്നു. അവന്‍ തന്റെ രോഗം സൗഖ്യപ്പെടുത്തണമെന്നോ പാപം മോചിക്കണമെന്നോ യേശുവിനോടു ആവശ്യപ്പെട്ടില്ല. എന്നാല്‍, അവനെ അവിടെ കൊണ്ടുവന്നവരുടെ വിശ്വാസം അവിടുന്നു പരിഗണിക്കുകയും രോഗിയെ സൗഖ്യപ്പെടുത്തുകയും ചെയ്തു. യേശു അവനെ സുഖപ്പെടുത്തിയ സംഭവം ഇങ്ങനെയാണ് ബൈബിളില്‍ വായിക്കുന്നത്: "അവര്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവന്‍ തളര്‍വാതരോഗിയോട് അരുളിച്ചെയ്തു: മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു"(മത്താ:9;2). ഇവിടെ ഈ രോഗി തന്റെ പാപത്തെക്കുറിച്ച് അനുതപിക്കുകയോ പാപമോചനം യാചിക്കുകയോ ചെയ്യാതെതന്നെ, അവന്റെ പാപങ്ങള്‍ യേശു ക്ഷമിക്കുകയും അവനെ സുഖപ്പെടുത്തുകയും ചെയ്തു.
കുഞ്ഞിന്റെമേലുള്ള ഏക പാപം ജന്മപാപമാണ്! പ്രവാചകന്മാര്‍പ്പോലും ജന്മപാപത്തില്‍നിന്നു മുക്തരല്ലെന്ന് ക്രൈസ്തവരായ സകലര്‍ക്കുമറിയാം. സ്നാനം സ്വീകരിക്കാത്ത ആര്‍ക്കും ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യം യേശു വെളിപ്പെടുത്തിയിട്ടുമുണ്ട്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍, നിര്‍ഭാഗ്യവശാല്‍ സ്നാനം സ്വീകരിക്കുന്നതിനു മുന്‍പ് ഈ കുഞ്ഞു മരണമടഞ്ഞാല്‍, ഈ കുഞ്ഞിന്റെ ആത്മാവ് നിത്യതയില്‍ എവിടെയായിരിക്കും? ശിശുസ്നാനത്തെ പാപമായി കണക്കാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന 'സ്നാനസഭക്കാര്‍' ഇതിനുള്ള ഉത്തരം നല്‍കണം!
വിജാതിയനായ ഒരു ശതാധിപന്‍ വിശ്വാസത്തോടെ യാചിച്ചപ്പോള്‍, ഭവനത്തില്‍ രോഗിയായി വേദനയനുഭവിക്കുന്ന അവന്റെ ഭൃത്യനെ സുഖപ്പെടുത്തിയവനാണ് നമ്മുടെ കർത്താവു ! യാതൊരു പാപവും ചെയ്തിട്ടില്ലാത്ത ഒരു കുഞ്ഞിനെ തന്നോട് ഐക്യപ്പെടുത്താന്‍, ആ കുഞ്ഞിന്റെ മാതാപിതാക്കളുടെ വിശ്വാസം കർത്താവു പരിഗണിക്കില്ലെന്നു കരുതുന്നവര്‍ ദൈവത്തെ വേണ്ടവിധം മനസ്സിലാക്കാത്തവരാണ്! യേശു അരുളിച്ചെയ്ത ഈ വചനം ശ്രദ്ധിക്കുക: "നിങ്ങളില്‍ ഏതൊരു പിതാവാണ് മകന്‍ മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക? മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക? മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല!"(ലൂക്കാ:11;11-13). തങ്ങളുടെ കുഞ്ഞിനു പരിശുദ്ധാത്മാവിനെ ലഭിക്കുന്നതിനുവേണ്ടിയല്ലേ മാതാപിതാക്കള്‍ ആ കുഞ്ഞിനെ സ്നാനപ്പെടുത്താന്‍ തയ്യാറാകുന്നത്? തങ്ങളുടെ കുഞ്ഞിനു ദൈവരാജ്യം നഷ്ടപ്പെടരുതെന്ന തീഷ്ണമായ ആഗ്രഹംകൊണ്ടാല്ലേ അവര്‍ ആ കുഞ്ഞിനെ മാമോദീസ മുക്കുന്നത്?
സ്നാപകയോഹന്നാന്റെ സ്നാനമാണ് നാം സ്വീകരിക്കുന്നതെങ്കില്‍, നമുക്ക് പ്രായപൂര്‍ത്തിയാകണമെന്നു മാത്രമല്ല, നമ്മള്‍ പാപം ചെയ്തവരുമായിരിക്കണം! കാരണം, യോഹന്നാന്റെ സ്നാനം അനുതാപത്തിന്റെയും മാനസാന്തരത്തിന്റെതുമാണ്! പാപം ചെയ്യാത്ത ഒരുവന്‍ അനുതപിക്കുകയോ മാനസാന്തരപ്പെടുകയോ ചെയ്യേണ്ടതുണ്ടോ? പ്രായപൂര്‍ത്തിയായ ഒരുവനെ സംബന്ധിച്ചിടത്തോളം മാനസാന്തരവും പശ്ചാത്താപവും ആവശ്യമായി വരുന്നതുകൊണ്ട്, ഈ സ്നാനം സ്വീകരിക്കുന്നവര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള പ്രായം അനിവാര്യമാണ്! എന്നാല്‍, ത്രിയേക ദൈവത്തിന്റെ നാമത്തില്‍ നാം സ്വീകരിക്കേണ്ട പരമപ്രധാനമായ സ്നാനം പാപമോചനത്തിനുള്ള ഏക സ്നാനമാണ്. പാപമുള്ള സകലരും നിബന്ധമായും സ്വീകരിക്കേണ്ട സ്നാനവുമാണിത്!

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും