"കാണാതെ പോയ ആടിനെ തേടി വന്ന നമ്മുടെ നാഥന്‍"

നിയമങ്ങൾ അണുവിട തെറ്റാതെ പാലിക്കുന്നതിൽ ഉത്സുകരായിരുന്ന പരീശന്‍ മാരും നിയമജ്ഞരുമൊക്കെ, സമൂഹത്തിലെ പാപികളെ നോക്കിയിരുന്നത് അവജ്ഞയോടെ ആണ്.
 അവരെ പാപത്തിൽ നിന്നകറ്റാനോ നല്ല വഴികൾ കാണിച്ചു കൊടുക്കാനോ അല്ല ആ പ്രമാണികൾ സമയം കണ്ടെത്തിയിരുന്നത്, പാപികളിൽ കൂടുതൽ കൂടുതൽ കുറ്റങ്ങളാരോപിച്ച് അവരെ സമൂഹത്തിൽനിന്നും അകറ്റുന്നതിനാണ്.
എന്നാൽ കര്‍ത്താവായ യേശുവാകട്ടെ, കഴിയുന്ന അവസരങ്ങളിലെല്ലാം പാപികളെ തന്റെ അടുത്തേക്ക് സ്വീകരിക്കുകയും അവരോടോത്ത് സമയം ചിലവഴിക്കുകയും ചെയ്തിരുന്നു.
കൂട്ടംവിട്ടു വഴിതെറ്റിപ്പോയ ആടിനോടാണ്
കര്‍ത്താവായയേശു പാപികളെ ഉപമിക്കുന്നത്. കൂട്ടംവിട്ട ആട് ഇടയന്റെ സംരക്ഷണവലയത്തിന്റെ പുറത്തായി പോകുന്നു. ഇത്തരത്തിലുള്ള ആടുകളെ ആക്രമിച്ചു കൊല്ലാൻ മറ്റു വന്യജീവികൾക്ക് എളുപ്പമാണ്. 

സാധാരണ ഇടയന്മാർ ആടിനെ നഷ്ടപ്പെട്ടതറിയുന്നത്‌ സന്ധ്യാസമയത്ത് അവയെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചതിനു ശേഷം എണ്ണി നോക്കുന്പോഴാണ്. 

ആടൊന്നിനെ നഷ്ടമായതായി കണ്ടാൽ, ഉടൻതന്നെ ഇടയന്മാരിലൊരാൾ അതിനെ അന്വേഷിച്ചുപോകുമായിരുന്നു. ഇതുപോലെത്തന്നെയാണ് സ്വർഗ്ഗത്തിലെ അവസ്ഥയെന്നാണ് യേശു പഠിപ്പിക്കുന്നത്.

 പാപം ചെയ്ത് ദൈവീകസംരക്ഷണത്തിൽനിന്നും അകന്നുപോകുന്നവരെപ്പറ്റി വ്യസനിക്കുന്നവനാണ് സ്വർഗ്ഗീയപിതാവ്. പിശാചിന്റെ പിടിയിൽപെട്ടു തന്റെ പ്രിയജനത്തിനു പാപങ്ങളിലൂടെ ജീവഹാനി സംഭവിക്കുന്പോൾ, അവയെ രക്ഷിക്കാൻ ശ്രമിക്കാതെ, തന്നോടൊപ്പമുള്ള നീതിമാന്മാരെകരുതി മാത്രം സന്തോഷിക്കുന്നവനല്ല ദൈവം.

" മരിക്കുന്നവന്റെ മരണത്തിൽ എനിക്കു ഇഷ്ടമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; ആകയാൽ നിങ്ങൾ മനന്തിരിഞ്ഞു ജീവിച്ചുകൊൾവിൻ (എസെക്കിയേൽ 18:32).

പാപം ചെയ്ത് ദൈവത്തിൽനിന്ന് അകന്നിരിക്കുന്ന ഒരവസ്ഥയിലാണോ നമ്മള്‍ ഇന്നു? പാപങ്ങളിൽനിന്നും ഒരിക്കലും മോചനമില്ല എന്ന വ്യർത്ഥചിന്തയോടെ, നിങ്ങളെ അന്വേഷിച്ചുവരുന്ന ഇടയനിൽനിന്നും ഒളിച്ചിരിക്കുകയാണോ ?
 ഓർക്കുക, ദൈവം തന്റെ ഏകജാതനെ ഭൂമിയിലേക്കയച്ചത് നീതിമാന്മാരെ തേടിയല്ല. യേശുക്രിസ്തു കുരിശിൽ മരിച്ചത് നമ്മള്‍ക്ക് വേണ്ടിയാണ്.

 ആ തിരുരക്തത്തിന്റെ വിലയാൽ വീണ്ടെടുക്കപ്പെട്ട നമുക്കോരോരുത്തർക്കും, എപ്പോൾവേണമെങ്കിലും നല്ലയിടയനായ കര്‍ത്താവിലേ ക്ക് തിരികെചെല്ലാം.

പാപങ്ങളേറ്റുപറഞ്ഞു അനുതാപത്തോടെ തിരികെയെത്തുന്നവരെ കരുതി സ്വർഗ്ഗത്തിൽ വലിയ സന്തോഷം ഉണ്ടാകും എന്ന വചനം, ഇത്തരത്തിലൊരു തിരിച്ചുപോക്കിന് നമുക്കെല്ലാവർക്കും പ്രേരണയാകട്ടെ.

നല്ലയിടയനായ കര്‍ത്താവേ, പാപത്തിന്റെ ഇരുളിൽപെട്ട് വഴിതെറ്റി കൂട്ടംവിട്ടുപോയ എന്നെ തേടിയിറങ്ങിയ ദൈവപുത്രാ, പാപവും പാപമാർഗ്ഗങ്ങളുമുപേക്ഷിച്ചു, അങ്ങയുടെ തോളിലേറി സ്വർഗ്ഗരാജ്യത്തിന്റെ സന്തോഷത്തിൽ പങ്കുകൊള്ളാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ. ആമേൻ.

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും