"യേശുവിനെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ "

യേശുക്രിസ്തുവിനെവിനെ കാണാന്‍ ആഗ്രഹിക്കുന്ന,കാണുന്ന അനേകരെ സുവിശേഷത്തില്‍ കാണാം.
കര്‍ത്താവായയേശുവിന്റെ ജനനസമയത്ത് അവിടുത്തെ തിരഞ്ഞെത്തിയ ആട്ടിടയരും വിജ്ഞാനികളും മുതൽ യേശുവിനെ അന്വേഷിച്ച് മരത്തിൽ കയറിയ സാക്കായി വരെ ഒട്ടേറെപ്പേർ യേശുവിനെ നേരിൽ കാണുവാനും അവനെപ്പറ്റി കൂടുതൽ അറിയുവാനും ആഗ്രഹിച്ചവരാണ്.
മറ്റാരിലും കാണാത്ത എന്തോ ഒരു പ്രത്യേകത കര്‍ത്താവായയേശുവിൽ ഉണ്ടെന്നു മനസ്സിലാക്കി, അതെന്തെന്നു ഗ്രഹിക്കുവാനും, അതുവഴി അവിടുത്തെ കൂടുതൽ അറിയുവാനും ഉള്ള ആഗ്രഹം അവരിലെല്ലാം ഉണ്ടായിരുന്നു.
ഇപ്രകാരം യേശുവിനെ അന്വേഷിച്ചവർ അവിടുത്തെ കണ്ടെത്തിയപ്പോൾ, ആ കണ്ടെത്തൽ അവരുടെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾക്കും കാരണമായി ഭവിച്ചു.
യേശുവിന്റെ അത്ഭുതപ്രവർത്തികളെക്കുറിച്ച് കേട്ടറിഞ്ഞ ഇടപ്രഭുവായ ഹെരോദാവിന്റെ പ്രതികരണമാണ് ഈ വചനഭാഗത്തിലൂടെ നമ്മൾ കാണുന്നത്.
മറ്റുള്ളവർ സന്തോഷത്തോടെയും ആകാംഷയോടെയും കര്‍ത്താവായയേശുവിനെ തിരഞ്ഞെങ്കിൽ, ഹെരോദാവു യേശുവിനെ അന്വേഷിക്കുന്നത് ഭയത്തോടെയും ഉത്‌ക്കണ്‌ഠയോടെയുമാണ്.
സ്നാപകയോഹന്നാൻ ഒരു ദൈവപുരുഷനാണെന്നു അറിയാമായിരുന്നു. എങ്കിലും തന്റെ തെറ്റുകൾക്കെതിരെ ശബ്ദമുയർത്തിയ സ്നാപകനെ ഹെരോദാവു കാരാഗ്രഹത്തിൽ അടച്ചു. മാത്രവുമല്ല, ചെയ്യുന്നത് തെറ്റാണെന്ന ഉത്തമ ബോധ്യമുണ്ടായിട്ടും, മറ്റുള്ളവരെ പ്രീണിപ്പിക്കുവാനായി പിന്നീട് സ്നാപകനെ വധിക്കുകയും ചെയ്തു.
കാപട്യത്താലും വഞ്ചനയാലും നിറഞ്ഞ ഹെരോദാവിന്റെ ഹൃദയത്തിൽ സ്നാപകനെക്കാളും വലിയ ഒരുവനെക്കുറിച്ചുള്ള വാർത്ത പരിഭ്രാന്തി ഉളവാക്കിയത് സ്വാഭാവികം മാത്രമാണ്.
കര്‍ത്താവായ യേശുവിനെ അന്വേഷിച്ചു പോകുന്ന നമ്മുടെ മാനസികാവസ്ഥ എന്താണ്? ചെയ്ത തെറ്റുകൾ ഒളിച്ചുവയ്ക്കാനുള്ള വ്യഗ്രതയോടെയും, പിടിക്കപ്പെടുമോ എന്ന ഭീതിയോടെയും ആണോ നമ്മൾ ദൈവത്തെ അന്വേഷിക്കുന്നത്? അതോ, എല്ലാ പാപത്തിൽനിന്നും നമ്മെ മോചിപ്പിച്ച്‌ സന്തോഷവും സമാധാനവും പ്രദാനം ചെയ്യാൻ കഴിവുള്ള രക്ഷകനെയോ?
രണ്ടായിരം വർഷം മുൻപെന്നപോലെ ഇന്നും നമ്മുടെ അനുദിനജീവിതത്തിൽ കര്‍ത്താവായ യേശു നമുക്ക് പ്രത്യക്ഷനാണ്. പക്ഷേ, വിശ്വാസത്തിന്റെ കണ്ണുകൾകൊണ്ട് മാത്രമേ ഇന്ന് നമുക്ക് യേശുവിനെ കാണുവാൻ സാധിക്കുകയുള്ളൂ. വിശ്വാസത്തിന്റെ ഈ അകക്കണ്ണ് തുറക്കേണ്ടതിനു ജീവിതത്തിന്റെ വിശുദ്ധീകരണം അനിവാര്യമാണ്. പരമാർത്ഥ ഹൃദയത്തോടെ യേശുവിനെ അന്വേഷിക്കുന്നവരാരും നിരാശരായതായി വിശുദ്ധ ഗ്രന്ഥം പറയുന്നില്ല. പരിഭ്രാന്തിയോടെ തന്നെ അന്വേഷിച്ച ഹെരോദാവിന്റെ മുന്പിലും യേശു ക്രിസ്തു എത്തുന്നുണ്ട്. ഹെരോദാവിന്റെ അധികാരത്തിൽപ്പെട്ട ഗലീലിയനാണ് യേശു എന്നറിഞ്ഞ പീലാത്തോസ് അവിടുത്തെ ഹെരോദാവിന്റെ അടുത്തേക്ക് അയക്കുന്നുണ്ട്. എന്നാൽ, പാപത്തിൽ മുഴുകിയ ഹൃദയം യേശുവിന്റെ ദൈവത്വം തിരിച്ചറിഞ്ഞ് അവിടുത്തെ സ്വീകരിക്കുന്നതിൽ നിന്നും ഹെരോദാവിനെ തടഞ്ഞു. "ഹെരോദാവു തന്റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി ശുഭ്രവസ്ത്രം ധരിപ്പിച്ചു പീലാത്തൊസിന്റെ അടുക്കൽ മടക്കി അയച്ചു". (ലൂക്കോസ് 23:11)
അതിനു കാരണം
പാപത്തെ ഉപേക്ഷിക്കുമെന്ന് നിശ്ചയം എടുക്കാത്ത ഒരു വ്യക്തി, പാപത്തിൽ തുടരാൻ തങ്ങളുടെ ഹൃദയത്തെ കഠിനമാക്കുകയും ചെവികളെ മന്ദീഭവിപ്പിക്കുകയും കണ്ണുകളെ അന്ധമാക്കുകയും ചെയ്യുന്നു. അവർ വീണ്ടും വീണ്ടും കേൾക്കും, എന്നാൽ മനസ്സിലാക്കുകയില്ല; വീണ്ടും വീണ്ടും കാണും, എന്നാൽ ഗ്രഹിക്കുകയില്ല (cf. ഏശയ്യാ 6:9,10).
ദൈവത്തിന്റെ സ്നേഹം ഹൃദയത്തിൽ സ്വീകരിക്കുന്ന വ്യക്തിയിൽനിന്നും എല്ലാവിധ ഭയങ്ങളും ആകുലതകളും പരിഭ്രാന്തിയും അകന്നുപോകുന്നു.
ലോകത്തിനു അനുരൂപരായി കാപട്യം നിറഞ്ഞ ഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുന്നവരാകാതെ, മനസ്സിന്റെ നവീകരണത്തിലൂടെ ദൈവത്തിനു പ്രീതിജനകമായവ എന്തെന്ന് വിവേചിച്ചറിഞ്ഞ്, നിർമ്മലമായ ഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.
കർത്താവായ യേശുവേ, അങ്ങയെ കാണുന്ന കണ്ണുകളും അങ്ങയെ ശ്രവിക്കുന്ന കാതുകളും എത്രയോ ഭാഗ്യം ചെയ്തവയാണ്. പരമാർത്ഥഹൃദയത്തോടെ അങ്ങയെ ഞാന്‍ അന്വേഷിക്കുന്നു. അങ്ങയെ തേടി കണ്ടെത്തുവാനും അങ്ങയുടെ സ്നേഹത്തിനു മുൻപിൽ എന്നെ മുഴുവനായും സമർപ്പിച്ച്‌ അങ്ങയോടൊപ്പം വസിക്കാനുമുള്ള കൃപ എനിക്കും നൽകേണമേ.
ആമ്മേൻ.

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും